കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഞങ്ങളുടെ കാർ ചങ്ങനാശേരി പെരുന്ന കവലയിൽനിന്നും ആലപ്പുഴ റോഡിലേക്ക് കയറി. കുറച്ചുനാൾ മുന്പുവരെ ആലപ്പുഴ - ചങ്ങനാശേരി റോഡ് എന്ന എസി റോഡ് യാത്രാക്ലേശത്തിന്റെ പര്യായപദമായിരുന്നു! ഏസി റോഡിലൂടെയുള്ള യാത്ര ഒട്ടും ഈസിയല്ലായിരുന്നു! കുണ്ടും കുഴിയും നിറഞ്ഞ് ദുരിതപൂർണമായിരുന്ന എസി റോഡ്, ഇന്ന് പഴയകാല കഥകൾ മാറ്റിയെഴുതി, ഏറ്റവും യാത്രാസുഖമുള്ള രാജപാതകളിലൊന്നായി മാറി! ആലപ്പുഴയ്ക്കു പോകുന്പോൾ, ഏറ്റവും ആകർഷകമായ കാഴ്ച ഇടതുവശം ചേർന്ന് നിറഞ്ഞുതുളുന്പി നിൽക്കുന്ന മനോഹരമായ എസി കായലായിരുന്നു! അതു കായലല്ല എന്നും എസി റോഡ് നിർമ്മാണത്തിനായി മണ്ണുമാന്തിയെടുത്തപ്പോൾ ഉണ്ടായ കനാൽ ആണെന്നും അറിയാമെങ്കിലും, ഈ കനാലിന്റെ ഇന്നത്തെ അവസ്ഥകണ്ടപ്പോൾ, ഇതിനെ കായൽ എന്നു വിളിക്കാമെന്നു കരുതി. കാരണം, കനാലിലെ നിറഞ്ഞ വെള്ളത്തിനു മുകളിൽ പായലും പോളയും നിറഞ്ഞുകവിഞ്ഞുകിടക്കുകയാണ്.
"ഈ പോളയും പായലും കയറി, ഈ കനാൽ ഒരു പായൽപാടം പോലെയായല്ലോ' എന്നു സഹയാത്രികനായ വൈദികസുഹൃത്ത് പറഞ്ഞു. പായൽ കയറി, കനാലിന്, കനാലിന്റെ വ്യക്തിത്വംതന്നെ നശിച്ചുപോകുന്നതു കണ്ടപ്പോൾ, ഡിസിഎൽ കൂട്ടുകാരോട്, പറയാൻ കുറേ ചിന്തകൾ എന്റെ മനസിലുദിച്ചു! അതു കൂട്ടുകാർക്കെഴുതുന്പോൾ, ശീർഷകത്തിന് ഒരു പ്രാസഭംഗി ഉണ്ടാകട്ടെ എന്നു കരുതിയാണ് "എസി റോഡിലെ കായലും പായലും' എന്ന് ശീർഷകം നൽകിയത്.
എസി റോഡിലെ കനാൽ നിറയെ പോയലും പോളയും പായലും നിറയുന്നത് നീക്കം ചെയ്യണമെന്നും, അത് പള്ളാത്തുരുത്തിയിൽനിന്ന്, രണ്ടു വഴികളിലൂടെ തുറന്നുവിടണമെന്നും ആവശ്യപ്പെട്ട് എസി കനാൽ സംരക്ഷണസമിതി നിരന്തരം സമരത്തിലാണ്. പള്ളാത്തുരുത്തിയിൽനിന്ന്, പൂക്കൈത ആറ്റിലൂടെ തോട്ടപ്പള്ളി സ്പിൽവേയിലേക്കും പുന്നമടക്കായലിലൂടെ വേന്പനാട്ട് കായലിലേക്കും ഈ പോളയും പായലും ഒഴുക്കിവിടാമെന്നും, അങ്ങനെ കനാൽതീര നിവാസികളുടെ ജീവിതം സുരക്ഷിതവും ആശ്വാസകരവും ആക്കാമെന്നും, നാടിന്റെ നന്മയ്ക്കായി യത്നിക്കുന്ന കനാൽ സംരക്ഷണസമിതി നിർദേശിക്കുന്നുണ്ട്. ഇതോടൊപ്പം വേന്പനാട്ടു കായലിലെ പായൽ തിന്നുതീർക്കാൻ സർക്കാർ ലാറ്റിനമേരിക്കയിൽനിന്നും ഇറക്കുമതി ചെയ്ത "നയോ കെറ്റിന' എന്ന വണ്ടുകളെ എസി കനാലിലെ പോളകളിലേക്കും കയറ്റിവിടാനുള്ള പദ്ധതിയും ചർച്ചകളിലുണ്ട്.
കൂട്ടുകാരേ, നമ്മുടെ ചിന്താവിഷയം ഇതിനോടു ചേർത്തുവായിക്കണം. റോഡുപണിയാൻ മണ്ണെടുത്തപ്പോൾ രൂപപ്പെട്ട കനാലാണെങ്കിലും, വെള്ളംനിറഞ്ഞ എസി കനാൽ തീരത്തുകൂടെയുള്ള യാത്ര പകലും രാത്രിയിലും സുന്ദരമായ ദൃശ്യവിരുന്നാണ്. പോള പൂക്കുന്നകാലത്തു പകൽ യാത്രക്കാർക്ക് ഈ സുന്ദരകാഴ്ച അവർണനീയംതന്നെ!
എന്നാൽ, പോളപ്പൂക്കൾ ചീയുന്പോൾ ഉണ്ടാകുന്ന ദുർഗന്ധം, ചീറിപ്പായുന്ന യാത്രക്കാർ അറിയുന്നില്ല. ഇരു കരയിലെയും സാധുക്കളായ നിവാസികളാണ് അനുഭവിക്കുന്നത്.
ഇനി എസി കനാൽ നമ്മുടെ വ്യക്തിത്വംതന്നെയാണെന്നു ചിന്തിക്കുക. നല്ല തെളിനീര് നിറയുന്പോൾ, കനാൽ ഏറ്റവും പരിസ്ഥിതിസുരക്ഷിതമാകുന്നതുപോലെ, മാലിന്യം കലരാത്ത വ്യക്തിത്വങ്ങൾ സമൂഹത്തിന് ശ്രേഷ്ഠ സന്പത്താണ്. എന്നാൽ, പല കുട്ടികളുടെയും വ്യക്തിത്വത്തിലേക്ക്, പായലും പോളയുംപോലെ, ചില സൗഹൃദങ്ങളും അതുവഴി ചില പുതിയ സ്വഭാവങ്ങളും കടന്നുകയറുന്നുണ്ട്. ആദ്യമൊക്കെ പോളപ്പൂക്കൾപോലെ അതിൽ പലതും ആകർഷകമായി തോന്നുമെങ്കിലും പോളപ്പൂക്കൾ ചീഞ്ഞ് ദുർഗന്ധം പടർന്ന് സമീപവാസികൾക്ക് ജീവിതം അസഹ്യമാകുന്നതുപോലെ, നമ്മിൽ പലരുടെയും സ്വഭാവവും മോശമായി മാറുന്നുണ്ട്.
എസി കനാലിന്റെ ചില ഭാഗങ്ങളിൽ വെള്ളം കാണാനേയില്ല. പോളപടർന്ന് കനാൽ പോളപ്പാടം പോലെ തോന്നിപ്പിക്കുന്നുണ്ട്. ആരെങ്കിലും അടിയിൽ വെള്ളമില്ലെന്നുകരുതി റോഡിൽനിന്നു പോളയ്ക്കുമുകളിലൂടെ നടക്കാൻ തുടങ്ങിയാലോ?
കൂട്ടുകാരേ, നമ്മുടെ വ്യക്തിത്വത്തെ കാർന്നുതിന്നുന്ന, നമ്മുടെ അസ്തിത്വത്തെതന്നെ വിഴുങ്ങിക്കളയുന്ന സൗഹൃദങ്ങളും ശീലങ്ങളും നമ്മൾ നീക്കംചെയ്യണം. കനാൽസംരക്ഷണ സമിതിപോലെ, നമ്മുടെ ചുറ്റും മാതാപിതാക്കളും ഗുരുജനങ്ങളും നിർദേശങ്ങളുമായി വരുന്പോൾ ഹൃദയംതുറന്നു സ്വീകരിക്കാം.
ദുഃശീലങ്ങളെ പാടേ നശിപ്പിക്കാൻ ശേഷിയുള്ള നല്ല മൂല്യങ്ങളുടെയും ഉറച്ച ബോധ്യങ്ങളുടെയും "നെയോ കെറ്റിന' വണ്ടുകളെ നമ്മുടെ ഉള്ളിലേക്കു തുറന്നുവിടാം... അപ്പോൾ നാം വീടിനും നാടിനും നന്മ ചെയ്യുന്ന നല്ല തെളിനീരുപോലുള്ള വ്യക്തിത്വങ്ങളാകും.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ